ഓപറേഷൻ മഹാദേവ്
പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനടക്കം മൂന്ന് പേരെ സൈന്യം വധിച്ചു

ഇന്ത്യൻ സൈന്യം ജമ്മു കശ്‌മീർ പൊലീസിനും സി.ആർ.പി.എപിനും ഒപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷൻ മഹാദേവിലാണ് പഹൽഗാം സൂത്രധാരൻ അടക്കം മൂന്നുഭീകരരെ വധിച്ചത്. ജമ്മു കശ്മീരിലെ ലിദ്വാസിലെ ജനറൽ ഏരിയയിൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി ചിനാർ കോർപ്സ് എക്സിൽ കുറിച്ചു. ലഷ്‌കർ ഇ തയ്ബ കമാൻഡറായ ഹാഷിം മൂസ പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ്.
ദാച്ചിഗാം വനത്തിൽ നിന്നുള്ള സംശയാസ്പദമായ ആശയവിനിമയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ദിവസമായി ഭീകര വിരുദ്ധ ഓപ്പറേഷൻ മേഖലയിൽ നടക്കുന്നുണ്ട്. മേഖലയിലെ നാടോടികളും ഭീകരരുടെ സഞ്ചാരവിവരം സൈന്യത്തിന് കൈമാറിയിരുന്നു. വിവിധ സൈനിക വിഭാഗങ്ങൾ രണ്ട് ദിവസമായി മേഖല വളഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. വീണ്ടും സാറ്റൈൻ കമ്മ്യൂണിക്കേഷൻ ആക്ടീവായതോടെ ട്രാക്ക് ചെയ്യാൻ എളുപ്പമായി. രാവിലെ 11.30 ക്കാണ് സൈന്യം ഭീകരരെ കണ്ടെത്തുകയും വധിക്കുകയും ചെയ്തത്.
കഴിഞ്ഞ 14 ദിവസമായി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള ലഷ്‌കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് സംയുക്‌ത സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം.
വനത്തിനുള്ളിൽ ഇലകളാൽ മറച്ച് മരചുവട്ടിൽ താൽക്കാലിക ട്രഞ്ചിലെ ഒളിത്താവളത്തിലാണ് മൂവരും ക്യാമ്പ് ചെയ്തിരുന്നത്. ഒരു കൂടാരത്തിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഭീകരരെ സൈന്യം ട്രാക്ക് ചെയ്തത്. ഉടൻ നടത്തിയ ആക്രമണത്തിലാണ് മൂന്നു ഭീകരരും കൊല്ലപ്പെട്ടു. 12.37 ഓടെ ഡ്രോൺ ദൃശ്യങ്ങളിൽ മൂന്ന് മൃതദേഹം കണ്ടെത്തിയതായി ചാനാർ കോർപ്‌സ് അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായിരുന്ന ഭീകരൻ ഹാഷിം മൂസ പാക് സൈന്യത്തിൻ്റെ ഭാഗമായിരുന്നു. സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിൽ പാര കമാൻഡറായിരുന്നു ഹാഷിം മുസ പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളുമാണ്. കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും സുരക്ഷാഉദ്യോഗസ്‌ഥർക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്‌കർ ഹാഷിം മൂസയെ കശ്‌മീരിലേക്ക് വിട്ടത്.