തൃശൂരില്‍ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തില്‍ സ്ഫോടനം : 8 മരണം
3 പേരുടെ നില അതീവ ഗുരുതരം.
തൃശൂർ: തൃശൂരിലെ മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. അപകടത്തിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തൃശൂർ പൂരം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഏകദേശം നാല്‍പ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പലർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയിരുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് തീ പടർന്നുപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നു.
ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അപകടസ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സ്ഥലത്തെത്താൻ പ്രയാസമുണ്ടായി.
വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായും പ്രദേശവാസികൾ അറിയിച്ചു.


