മെയ് 15ന് തന്നെ എസ്‌എസ്‌എല്‍സി ഫലം; പരീക്ഷാ ബോർഡിന്റെ തീരുമാനം

മെയ് 15ന് തന്നെ എസ്‌എസ്‌എല്‍സി ഫലം; പരീക്ഷാ ബോർഡിന്റെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കുമെന്ന് പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാകും ഫലപ്രഖ്യാപനം നടത്തുക. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചതായി അധികൃതർ അറിയിച്ചു.

പരീക്ഷാ ബോർഡ് യോഗം പൂർത്തിയായതോടെയാണ് ഫലപ്രഖ്യാപന തീയതിയിൽ വ്യക്തത വന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്ന പ്രഖ്യാപനമാണ് ഇതോടെ ഔദ്യോഗികമായത്.

അതേസമയം, സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കാനും തീരുമാനമായി. നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുക.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്ചക്കിടെ ജില്ലാ കളക്ടർമാർ സ്കൂളുകളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനെ തുടർന്ന് നിരവധി സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.