എ.ഒ. ഡേവിഡിനെയും അഡ്വ. വി.ടി. തോമസിനെയും അനുസ്മരിച്ചു
പാലാ: പാലായിലെ പ്രമുഖ സിപിഐ നേതാക്കളായിരുന്ന എ.ഒ. ഡേവിഡിന്റെയും അഡ്വ. വി.ടി. തോമസിന്റെയും അനുസ്മരണ സമ്മേളനം പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാക്കളായിരുന്നു ഇരുവരുമെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരിച്ചു. പഴയകാല നേതാക്കളുടെ ആദർശശുദ്ധിയും മൂല്യങ്ങളും പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇരുവരുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ പറഞ്ഞു. AISF പ്രവർത്തനകാലം മുതൽ തന്നെ ഇരുവരും യുവാക്കൾക്ക് മികച്ച മാതൃകയായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാർ അനുസ്മരിച്ചു.
പാർട്ടിക്ക് അധികാരം ലഭിച്ചപ്പോൾ സർക്കാർ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും അത് വേണ്ടെന്നുവച്ച് പാർട്ടി പ്രവർത്തനത്തിന് ജീവിതം സമർപ്പിച്ച ആദർശവാദിയായിരുന്നു എ.ഒ. ഡേവിഡെന്ന് സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ പറഞ്ഞു.
മരണശേഷം മൃതദേഹം പാലായിലെ പൊതുശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന ആദർശവാദിയായിരുന്നു അഡ്വ. വി.ടി. തോമസെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ് അനുസ്മരിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി. ശേഖരൻ, തോമസ് വി.ടി., പി.എസ്. സുനിൽ, സണ്ണി ഡേവിഡ്, പി.ആർ. തങ്കച്ചൻ, AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.





