രാമക്കല്‍മേട് ടൂറിസം : നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി

1.02 കോടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

രാമക്കല്‍മേട് ടൂറിസം : നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  സര്‍ക്കാര്‍ ഭരണാനുമതി

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹൈറേഞ്ച് മേഖലയിലെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ രാമക്കല്‍മേട് പോലുള്ള ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടു വെയ്ക്കുന്ന അനുഭവവേദ്യ ടൂറിസം സംരംഭങ്ങള്‍ക്ക് രാമക്കല്‍മേട്ടില്‍ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുറ്റുവേലി നിര്‍മ്മാണത്തിനു പുറമെ ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, പുല്‍മൈതാനം, സോളാര്‍ ലൈറ്റ്, മാലിന്യക്കൂടകള്‍, പൊതുശൗചാലയങ്ങള്‍, കുറവന്‍ കുറത്തി ശില്പം, മലമുഴക്കി വേഴാമ്ബല്‍ വാച്ച്‌ടവര്‍, ചെറിയ കുട്ടികളുടെ പാര്‍ക്ക്, കാന്റീന്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ് (ഡിടിപിസി) രാമക്കല്‍മേടിന്റെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണ പ്രവൃത്തികള്‍ എട്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.

രാവിലെ 8.30 മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 15 രൂപ, 15 വയസിനു മുകളിലുള്ളവര്‍ക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. രാമക്കല്‍മേട്ടില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡിടിപിസിയ്ക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.