ബസ് വൈകി ; ബാങ്ക് മാനേജര്‍ക്ക് 48,000 രൂപ നഷ്ടപരിഹാരം

ബസ് വൈകി ; ബാങ്ക് മാനേജര്‍ക്ക് 48,000 രൂപ നഷ്ടപരിഹാരം

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനാൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.

കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1,417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനമായി 8,000 രൂപയും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷനും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2024 ജനുവരി 31ന് രാത്രി 8ന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ, ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആൻഡ് ട്രാവൽസ് മുഖേനയാണ് ജേക്കബ് ടിക്കറ്റ് ബുക്ക് ചെയ്തത്.

എന്നാൽ വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. തുടർന്ന് ഏർപ്പെടുത്തിയ പകരം ബസ് തൃപ്പൂണിത്തുറയിൽ വെച്ചും തകരാറിലായി. രാവിലെ 10ന് നടത്താനിരുന്ന ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.

ഇതിനെ തുടർന്ന് ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെയും താജ് ടൂര്‍സ് ആൻഡ് ട്രാവൽസിനെയും എതിര്‍ കക്ഷികളാക്കി ജേക്കബ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കമ്മീഷൻ പരാതിയെ അംഗീകരിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.