പട്ടികജാതി-പട്ടികഗോത്ര കമ്മീഷൻ അദാലത്ത്: 50 പരാതികൾക്ക് പരിഹാരം
കോട്ടയം: സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ 53 പരാതികളിൽ 50 എണ്ണം തീർപ്പാക്കി. ശേഷിച്ച മൂന്ന് പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.
കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ രണ്ട് ബെഞ്ചുകളിലായി പരാതികൾ പരിഗണിച്ചു.
പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിലെ ടാപ്പിംഗ് സൂപ്പർവൈസർ നിയമനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയും അദാലത്തിൽ തീർപ്പാക്കി. സംവരണം പാലിച്ച് പുനർനിയമനം നടത്തിയതായി കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചത്.
മേലുദ്യോഗസ്ഥരുടെ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾക്കും അദാലത്തിൽ പരിഹാരം കണ്ടെത്തി.
2023 മുതൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പോലീസ് ഇടപെടൽ ആവശ്യമായ 22 പരാതികളും, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്ത് വീതം പരാതികളും ഉൾപ്പെട്ടിരുന്നു.അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.


