സ്വകാര്യ ആശുപത്രിയിൽ അനധികൃത പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ അനധികൃതമായി പ്രാക്ടീസ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടർ എം.എസ്. നിഷാരയെ വിജിലൻസ് സംഘം പിടികൂടി.
ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമവിരുദ്ധ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.
കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറായ എം.എസ്. നിഷാര നേരത്തെ മൂന്ന് മാസത്തെ താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയിരുന്നു. അവധി കാലാവധി അവസാനിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തിരിച്ചെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ച ശേഷം പഠനാവശ്യത്തിനായി മൂന്ന് വർഷത്തെ അവധിക്ക് അപേക്ഷ നൽകി.
എന്നാൽ പഠനാവശ്യവുമായി ബന്ധപ്പെട്ട മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ അവധി അനുവദിച്ചില്ല. അവധി ലഭിക്കാതിരുന്നിട്ടും ഡോക്ടർ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇതിനിടെയാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


