ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും
കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.
ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ്‌അ പകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി.
ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍ പങ്കെടുക്കും. എൻഎച്ച്‌എഐ അധികൃതരില്‍ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്ബനിയായ ശിവാലയ കണ്‍സ്ട്രക്ഷനോട് എൻഎച്ച്‌എഐ റിപ്പോർട്ട് തേടിയിരുന്നു.






