നേര്യമംഗലം–വാളറ ദേശീയപാത വികസനത്തിന് നിയമതടസമില്ല; സർക്കാർ ഉത്തരവിറക്കി

നേര്യമംഗലം–വാളറ ദേശീയപാത വികസനത്തിന് നിയമതടസമില്ല; സർക്കാർ ഉത്തരവിറക്കി

ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം–വാളറ റോഡ് വികസനത്തിന് നിയമപരമായോ വസ്തുതാപരമായോ തടസങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭൂമി റിസർവ് വനമല്ലെന്നും, റോഡ് പുറമ്പോക്ക് വിഭാഗത്തിൽപ്പെടുന്ന റവന്യൂ ഭൂമിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

നേര്യമംഗലം–വാളറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4

റോഡിന്റെ മധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കുമായി 50 അടി വീതം ഉൾപ്പെടുന്ന 100 അടി വീതിയുള്ള ഭൂമി 1932-ൽ തന്നെ അന്നത്തെ തിരുവിതാംകൂർ സർക്കാർ പൊതുമരാമത്ത് വകുപ്പിന് റോഡ് ആവശ്യങ്ങൾക്കായി കൈമാറിയിരുന്നുവെന്നും, അന്നുമുതൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡായി തുടരുകയാണെന്നും സർക്കാർ കണ്ടെത്തി.

1996-ൽ വനവകുപ്പിന്റെ അനുമതിയോടെ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ നടപടി സർക്കാർ ഉത്തരവിലൂടെ വീണ്ടും സ്ഥിരീകരിച്ചിരുന്നുവെന്നും, അതിനാൽ ഈ ഭൂമിയെ വനഭൂമിയായി കണക്കാക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.

പ്രസ്തുത പ്രദേശം റിസർവ് വനത്തിന്റെ ഭാഗമാണെന്നും വനമുക്തമാക്കൽ (ഡി-റിസർവേഷൻ) നടന്നിട്ടില്ലെന്നുമായിരുന്നു വനവകുപ്പിന്റെ വാദം. എന്നാൽ റവന്യൂ വകുപ്പും സർവേ വകുപ്പും സമർപ്പിച്ച രേഖകൾക്കാണ് കൂടുതൽ പ്രാമാണ്യമെന്ന് സർക്കാർ വിലയിരുത്തി.

Slide 1
Slide 2
Slide 3
Slide 4

നിലവിൽ വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭാഗം നേരത്തെ തന്നെ റോഡ് ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയുടെ പരിധിക്കുള്ളിലാണെന്നും, അതിനാൽ പ്രത്യേക വനമുക്തമാക്കൽ നടപടികളുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഇതിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം–വാളറ ഭാഗം റവന്യൂ ഭൂമിയാണെന്നും, ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ.) റോഡ് വികസന പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസങ്ങളില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, ഹൈക്കോടതിയിൽ പരിഗണനയിലുള്ള ആർ.പി. നമ്പർ 972/2025, ഡബ്ല്യു.പി.(സി) 30391/2024 എന്നീ കേസുകളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്നും സർക്കാർ അറിയിച്ചു.