ഒരു മാസത്തിൽ 3.96 കോടി സൗജന്യ യാത്രകൾ; സ്ത്രീകളുടെ കരുത്തിൽ വൻവിജയമായി പ്രിയദർശിനി പദ്ധതി

ഒരു മാസത്തിൽ 3.96 കോടി സൗജന്യ യാത്രകൾ; സ്ത്രീകളുടെ കരുത്തിൽ വൻവിജയമായി പ്രിയദർശിനി പദ്ധതി

സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യവും സാമൂഹിക–സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആദ്യ മാസം തന്നെ ശ്രദ്ധേയ നേട്ടവുമായി മുന്നേറുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെ 3.96 കോടി വനിതാ യാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് കെഎസ്ആർടിസിയിൽ പ്രതിദിനം ശരാശരി 6.48 ലക്ഷം വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പദ്ധതി ആരംഭിച്ചതോടെ ഇത് 12.78 ലക്ഷമായി ഉയർന്നു. ഇതോടെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായത് പദ്ധതിക്ക് ലഭിച്ച ജനപിന്തുണയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തവും ഗണ്യമായി വർധിച്ചു. പദ്ധതിക്ക് മുമ്പ് 50.9 ശതമാനമായിരുന്ന വനിതാ യാത്രാ പങ്കാളിത്തം നിലവിൽ 66.3 ശതമാനമായി ഉയർന്നു. പൊതുഗതാഗത സംവിധാനത്തോടുള്ള സ്ത്രീകളുടെ വർധിച്ച വിശ്വാസവും പദ്ധതിയുടെ സ്വീകാര്യതയും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ദൈനംദിന യാത്രാച്ചെലവിൽ ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം കൂടുതൽ എളുപ്പമാക്കാനും പ്രിയദർശിനി പദ്ധതിക്ക് കഴിഞ്ഞതായി സർക്കാർ വിലയിരുത്തുന്നു.

ആദ്യ മാസത്തിൽ തന്നെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ഗുണഭോക്താക്കളെ ആകർഷിച്ച പ്രിയദർശിനി പദ്ധതി, സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കും കരുത്തേകുന്ന ജനകീയ പദ്ധതിയായി മാറുകയാണെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4