സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും പിൻവലിക്കും
തിരുവനന്തപുരം: തിരുവനന്തപുരം–കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി V. D. സതീശൻ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും നിലവിലുള്ള കേസുകള്‍ സ്വഭാവം പരിഗണിച്ച് പിന്‍വലിക്കാന്‍ കോടതിയില്‍ ശുപാര്‍ശ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.




