കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു
ആലപ്പുഴ–മധുര സംസ്ഥാനപാതയിലെ വണ്ണപ്പുറം കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു. കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അധികൃതർ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
നിലവിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, വലിയ സ്കൂൾ ബസുകൾ എന്നിവയ്ക്ക് ഈ വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളുടെ യാത്രയും പഠനവും ഉൾപ്പെടെ ദൈനംദിന ജീവിതം താളം തെറ്റി. ഈ റൂട്ടിലെ സർവീസുകൾ കെ.എസ്.ആർ.ടി.സി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ചില സ്വകാര്യ ബസുകൾ മാത്രം മറ്റൊരു റൂട്ടിലൂടെ സർവീസ് നടത്തുന്നുണ്ടെങ്കിലും അത് പ്രദേശവാസികൾക്ക് കാര്യമായ ആശ്വാസമാകുന്നില്ല. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതിയുള്ളത്.
മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് റോഡരികിലെ മണ്ണ് നീക്കിയാൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മുകളിലെ വളവിൽ റോഡിന്റെ ഫൗണ്ടേഷൻ നിർമാണത്തിനായി മണ്ണ് നീക്കിയതാണ് പാതയോരം ഇടിയാൻ കാരണമായതെന്നും അവർ ആരോപിക്കുന്നു.
സമീപത്തെ വനഭൂമിയിലെ മൺതിട്ട നീക്കി റോഡിന് താൽക്കാലികമായി വീതികൂട്ടിയാൽ വലിയ വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ നിർദേശം. എന്നാൽ സ്ഥലം കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലായതിനാൽ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ വണ്ണപ്പുറം–മുള്ളരിങ്ങാട് കവലയിൽ നിന്ന് കോട്ടപ്പാറ–മുള്ളരിങ്ങാട് വഴിയാണ് ഹൈറേഞ്ചിലേക്കുള്ള ബസുകൾക്ക് നിർദേശിച്ചിട്ടുള്ള ബദൽപാത. എന്നാൽ ഈ വഴി ദൂരം കൂടുതലും യാത്ര ദുഷ്കരവുമാണെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
റോഡിലെ അപകടസാധ്യത അടിയന്തരമായി പരിഹരിച്ച് പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.





