ഫോണെടുത്തില്ല, മുറി തുറന്നപ്പോൾ വീണു കിടക്കുന്നു
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
ലൊക്കേഷനില്‍ പതിവുപോലെത്തന്നെ കളിചിരിതമാശകളൊക്കെയായി നവാസ് സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല.
ഇതോടെ റൂമിനടുത്തെത്തി ബെല്ലടിച്ചുനോക്കിയെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. അകത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു.
ഉടന്‍തന്നെ സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോള്‍ത്തന്നെ മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു






