പെട്രോൾ പമ്പുകളുടെ ശൗചാലയങ്ങൾ യാത്രക്കാർക്കായി തുറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സുരക്ഷാ കാരണങ്ങൾ ഉണ്ടായാൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും, ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ 24 മണിക്കൂറും യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റ് പ്രദേശങ്ങളിലെ പമ്പുകളിലും ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുശൗചാലയങ്ങളായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവായി കോടതി വ്യക്തമാക്കിയതാണിത്. പമ്പുകളിലെ ശൗചാലയങ്ങൾ മുഖ്യമായും ഉപഭോക്താക്കൾക്കായിരിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മറ്റ് വ്യക്തികൾക്ക് ഉപയോഗിക്കാൻ കഴിയൂ എന്നും ഉത്തരവിൽ പറയുന്നു.






