ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന; ആശ്വാസമാകേണ്ട ബൈപാസ് റോഡ് നിർമാണവും ഇഴയുന്നു
കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ ആശ്വാസമാകേണ്ട ഇടുക്കിക്കവല–ഓസാനം സ്കൂൾ ജംഗ്ഷൻ വരെ നീളുന്ന ബൈപാസ് റോഡിന്റെ നിർമാണം ഇഴയുന്നു.നിർമാണം നീണ്ടുപോകുന്നതോടെ ഈ വഴിയിലൂടെ കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്; പൊടിശല്യവും ഏറെ രൂക്ഷമാണ്.
ഇതിനൊപ്പം മേഖലയിലെ ‘തണലിടം’ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാത്തതിലും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
2001-ൽ ഉദ്ഘാടനം ചെയ്ത ഈ റോഡ് 25 വർഷങ്ങൾക്ക് ശേഷം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി കോടികൾ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ ജംഗ്ഷൻ വരെയുള്ള 750 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള ഭാഗമാണ് നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.
മാർച്ച് 30-നകം നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ടാർ ലഭ്യതയിലെ തടസ്സവും നിർമാണ സാമഗ്രികളുടെ വിലവർധനയും പ്രവൃത്തികൾ വൈകുന്നതിനുള്ള പ്രധാന കാരണങ്ങളായി അധികൃതർ പറയുന്നു.
കട്ടപ്പനയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകേണ്ട പദ്ധതി തന്നെ ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നിർമാണം വേഗത്തിലാക്കി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികളും പ്രദേശവാസികളും രംഗത്തെത്തി.





