തൃശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു
സംഭവത്തിൽ മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ ആർഡിഒയ്ക്ക് അന്വേഷണ ചുമതല നൽകി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഭീകര സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി. ഏകദേശം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് നിരന്തരമായി പൊട്ടിത്തെറികൾ ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ വീടുകളുടെ ജനൽചില്ലുകൾ തകർന്നു.
വെടിക്കെട്ടിനായി സംഭരിച്ചിരുന്ന വലിയ തോതിലുള്ള കരിമരുന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി ഒരുക്കങ്ങൾ നടന്ന സ്ഥലമായിരുന്നു ഇത്.


