അങ്കണവാടി ജീവനക്കാരുടെ ജില്ലാതല ധർണ 15 ന്
അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 15ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വനിതാ-ശിശു വികസന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ ധർണയും പ്രതിഷേധ സമരവും സംഘടിപ്പിക്കുമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സുതാര്യമായി ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഓൺലൈൻ പ്രവർത്തനങ്ങൾക്കായി ത്രീജി സൗകര്യമുള്ള മൊബൈൽ ഫോൺ ഉടൻ നൽകുക, ഏത് കമ്പനിയുടെ സിംകാർഡ് ഉപയോഗിച്ചാലും റീചാർജിനായി പ്രതിമാസം നിശ്ചിത തുക അനുവദിക്കുക, ആധാർ, ഇ-കെവൈസി, എഫ്‌ആർഎസ് രജിസ്ട്രേഷൻ നടപടികൾ നിർത്തലാക്കുക, ഇൻസെന്റീവ് ഇനത്തിലെ കുടിശിക പൂർണമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്.
ആവശ്യങ്ങളിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം മെയ് 22ന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കെ.കെ. പ്രസന്നകുമാരി, എം. ഷിംജില, വി. സരള, എ. തങ്കമണി എന്നിവർ പങ്കെടുത്തു.


