"വിസ്മയം" തീർത്ത് വിഡി : വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
പുതുമുഖങ്ങൾക്ക് മുൻ തൂക്കവുമായി പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ.രണ്ടു വനിതാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ജന സാഗരമായിരുന്നു ഒത്തു കൂടിയത്.
21 അംഗ മന്ത്രിസഭയിലെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ മൂന്നിൽ രണ്ട് ഭാഗവും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ഉൾപ്പെടെ 14 പേരാണ് ആദ്യമായി മന്ത്രിമാരാകുന്നത്. ഇവരിൽ ആറുപേർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നതും.
സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
കോൺഗ്രസിൽ നിന്നുള്ള പുതുമുഖ മന്ത്രിമാരായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ,ഒ.ജെ. ജനീഷ്, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവർ ഇടം നേടി.
മുസ്ലിം ലീഗിൽ നിന്ന് പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ആദ്യമായി മന്ത്രിസഭയിലെത്തി. സി.എം.പി പ്രതിനിധിയായി സി.പി. ജോൺ ആദ്യമായി മന്ത്രിയായി.
മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ്. മുൻപ് മന്ത്രിമാരായിരുന്നവരിൽ കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും ഉൾപ്പെടുന്നു.
മന്ത്രിമാരിൽ പ്രായമേറിയത് 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. 73 വയസ്സുള്ള സണ്ണി ജോസഫാണ് രണ്ടാമത്തെ മുതിർന്ന മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി 37 കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ. ജനീഷാണ്.
വി.ഡി. സതീശൻ മന്ത്രിസഭ
വി.ഡി. സതീശൻ (മുഖ്യമന്ത്രി)
പി.കെ. കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തല
സണ്ണി ജോസഫ്
കെ. മുരളീധരൻ
മോൻസ് ജോസഫ്
ഷിബു ബേബി ജോൺ
സി.പി. ജോൺ
അനൂപ് ജേക്കബ്
എ.പി. അനിൽകുമാർ
ബിന്ദു കൃഷ്ണ
പി.സി. വിഷ്ണുനാഥ്
എം. ലിജു
ടി. സിദ്ദിഖ്
റോജി എം. ജോൺ
ഒ.ജെ. ജനീഷ്
കെ.എ. തുളസി
പി.കെ. ബഷീർ
എൻ. ഷംസുദ്ദീൻ
കെ.എം. ഷാജി
വി.ഇ. അബ്ദുൾ ഗഫൂർ


