മൂന്നാറിലെ 5 സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്ത്

മൂന്നാറിലെ 5 സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്ത്

70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം നിരീക്ഷണത്തിലാകും; കുറിഞ്ഞിമലയ്ക്ക് ബഫർ സോണില്ല

ന്യൂഡൽഹി: മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനു കീഴിലുള്ള അഞ്ച് സംരക്ഷിത വനമേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനങ്ങൾക്ക് ചുറ്റുമുള്ള 70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്) പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശകളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന ഈ സംരക്ഷിത വനങ്ങളുടെ അതിരുകളിൽ നിന്ന് പരമാവധി ഒരു കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളാണ് പുതിയ സുരക്ഷാ പരിധിയിൽ വരുന്നത്. കെ.ഡി.എച്ച് വില്ലേജ്, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ എന്നീ വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഇതിന്റെ പരിധിയിൽ വരും.

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അനുസരിച്ച് വനമേഖല തിരിച്ചുള്ള വിസ്തൃതി താഴെ പറയുന്ന പ്രകാരമാണ്:

ഇരവികുളം ദേശീയോദ്യാനം: 31.8 ചതുരശ്ര കിലോമീറ്റർ

ആനമുടി ചോല ദേശീയോദ്യാനം: 18.95 ചതുരശ്ര കിലോമീറ്റർ

ചിന്നാർ വന്യജീവി സങ്കേതം: 16.42 ചതുരശ്ര കിലോമീറ്റർ

പാമ്പാടുംചോല ദേശീയോദ്യാനം: 3.33 ചതുരശ്ര കിലോമീറ്റർ

അതേസമയം, കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന് ചുറ്റും പ്രത്യേകമായി ബഫർ സോൺ ഒന്നും തന്നെ കരട് വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടില്ല.

60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം

കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും 60 ദിവസത്തിനകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. esz-mef@nic.in എന്ന ഇമെയിൽ വിലാസത്തിലാണ് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്.

ഇതിനുശേഷം പുറത്തിറങ്ങുന്ന അന്തിമ വിജ്ഞാപന തീയതി മുതൽ രണ്ട് വർഷത്തിനകം, പ്രദേശവാസികളുമായി വിപുലമായ ചർച്ചകൾ നടത്തി ഒരു 'മേഖലാ മാസ്റ്റർ പ്ലാൻ' (Regional Master Plan) തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.