ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം
മണ്ണിടിഞ്ഞു മരങ്ങൾ കടപുഴകി വീണു.
ഇരട്ടയാർ: ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് വ്യാപക നാശനഷ്ടം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് സംഭവം ഉണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇരട്ടയാർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകൾക്ക് പുറകിൽ നിന്നിരുന്ന മരങ്ങളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് കടപുഴകി വീണത്. ക്വാർട്ടേഴ്സുകൾക്ക് മുകളിലായി സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിൽ നിന്ന് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
വെള്ളം കുത്തിയൊഴുകിയതോടെ ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണ് ഇടിഞ്ഞ് മരങ്ങൾ വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സമീപത്തെ ക്വാർട്ടേഴ്സുകളിലും വെള്ളവും ചെളിയും കയറി. കേടുപാടുകൾ സംഭവിച്ച ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.





