നോവായി മാറിയ പെട്ടിമുടി ദുരന്തത്തിൻ്റെ അഞ്ചാണ്ട്

നോവായി മാറിയ പെട്ടിമുടി ദുരന്തത്തിൻ്റെ അഞ്ചാണ്ട്

2020 ഓഗസ്റ്റ് ആറിന് രാത്രി 10.30ന്  70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.മരണഞ്ഞവരുടെ ഓർമകളുമായി ഇന്നു പെട്ടിമുടിയില്‍ പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയാവും പ്രാർഥനാ ചടങ്ങുകള്‍. കെഡിഎച്ച്‌പി കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്ത് സ്മരണാജ്ഞലികള്‍ അർപ്പിക്കും.

ഒരു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളില്‍നിന്നു ആർത്തലച്ച്‌ എത്തിയ മലവെള്ളപ്പാച്ചിലില്‍ എസ്റ്റേറ്റിലെ നാലു ലയങ്ങള്‍ മണ്ണിനടിയിലായി. അവിടെയുണ്ടായിരുന്ന ലേബർ ക്ലബും കാന്‍റീനും തകർന്നടിഞ്ഞു. കെട്ടിടങ്ങള്‍ നിലനിന്ന സ്ഥലം പാറകളും മണ്ണും വന്നടിഞ്ഞ് യുദ്ധസമാന ഭൂമിയായി. ഒരു മാസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങള്‍ക്ക് സമാനതകളില്ലായിരുന്നു.

ദേശീയ ദുരന്തനിവാരണ സേനയോടെപ്പം മുന്നൂറിലധികം സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തില്‍ പങ്കു ചേർന്നു. ഇരുപതു ദിവസത്തെ തെരച്ചിലില്‍ കാണാതായ 70 പേരില്‍ 66 പേരെയും കണ്ടെത്തി. മരിച്ചവർക്കു വേണ്ടി പ്രാർഥനകള്‍ നടത്തുന്പോഴും നാലു കുടുംബങ്ങളാണ് ഇന്നും തോരാത്ത കണ്ണീരുമായി കഴിയുന്നത്.