എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ...?? കൂടുതൽ അറിയാം..

എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

2026-27 അധ്യയന വർഷത്തേക്കുള്ള എംജി Gandhi യൂണിവേഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

അപേക്ഷകർ പ്ലസ് ടു രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ അതീവ ശ്രദ്ധയോടെ നൽകണമെന്ന് സർവകലാശാല അറിയിച്ചു. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കില്ല.

ഡി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും വിജയിച്ച വർഷവും നൽകുമ്പോൾ പരീക്ഷാഫലം സ്വയമേവ ലഭ്യമാകും. അതിനാൽ ഈ വിവരങ്ങൾ കൃത്യമായി നൽകണമെന്നും പിന്നീട് തിരുത്തൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ബോണസ് മാർക്കുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അപേക്ഷിക്കുന്നവർ, പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള പ്രാതിനിധ്യങ്ങളും നേട്ടങ്ങളും മാത്രമാണ് ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.

സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ രാജ്യപുരസ്കാർ അല്ലെങ്കിൽ നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുള്ളൂ. സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്ക് ആവശ്യപ്പെടുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.

വിമുക്തഭടൻ / ജവാൻ വിഭാഗം

വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക. വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.

കായിക / കലാ വിഭാഗം

കായിക-കലാ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള നേട്ടങ്ങളും പ്രാതിനിധ്യങ്ങളും മാത്രമേ ഉൾപ്പെടുത്താവൂ. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.

ഭിന്നശേഷി സംവരണം

ഭിന്നശേഷിക്കാർ / ദിവ്യാംഗർ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. താത്കാലിക വൈകല്യമുള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലായിരിക്കണമെന്നും സർവകലാശാല അറിയിച്ചു.