കുട്ടികളുടെ ആധാർ പുതുക്കൽ നടത്താത്ത പക്ഷം ആധാർ റദ്ദാക്കുമെന്ന് യുഐഡിഎഐ
അഞ്ചും ഏഴും വയസ്സിനിടയിലുള്ള കുട്ടികളുടെ ആധാർ നിർബന്ധമായും പുതുക്കണമെന്ന് ഇന്ത്യൻ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) നിർദേശിച്ചു.
സ്കൂൾ പ്രവേശനം, പ്രവേശനപരീക്ഷകൾ, സ്കോളർഷിപ്പുകൾ, ബാങ്ക് ആനുകൂല്യങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് നടപടി.
അച്ഛനമ്മമാരോ രക്ഷിതാക്കളോ ഏത് ആധാർ സേവാ കേന്ദ്രത്തിലോ നിയുക്ത ആധാർ കേന്ദ്രത്തിലോ സൗജന്യമായി പുതുക്കൽ നടത്താം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാറിൽ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, തെളിവുകൾ എന്നിവ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ. വിരലടയാളവും കണ്ണിന്റെ ബയോമെട്രിക് വിവരങ്ങളും പക്വതയില്ലാത്തതിനാൽ ഈ പ്രായത്തിൽ ശേഖരിക്കില്ല.
അഞ്ചുവയസ്സ് തികയുമ്പോൾ വിരലടയാളം, ഐറിസ്, പുതുക്കിയ ഫോട്ടോ എന്നിവ ചേർക്കണം. ഏഴു വയസ്സ് വരെ സേവനം സൗജന്യമാണ്; പിന്നീട് 100 രൂപ ഫീസ് ഈടാക്കും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ പുതുക്കൽ നടത്താത്ത പക്ഷം ആധാർ റദ്ദാക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി.






