കംപ്ലീഷൻ സർട്ടിഫിക്കറ്റിന് 75,000 കൈക്കൂലി
തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ
തൊടുപുഴ: പുതുതായി നിർമിച്ച ആയുർവേദ ആശുപത്രി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിന് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയറും സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്നതുമായ എം.പി. ജോസ് (54) വിജിലൻസിന്റെ പിടിയിലായി.
എറണാകുളം കറുകുറ്റി സ്വദേശിയായ എം.പി. ജോസിനെ ഇടുക്കി വിജിലൻസ് സംഘമാണ് വെങ്ങല്ലൂരിലെ ബാറിന് സമീപത്ത് നിന്ന് കൈയോടെ പിടികൂടിയത്.
തൊടുപുഴ സ്വദേശിയായ ഒരു ആയുർവേദ ഡോക്ടർ പുതുതായി നിർമിച്ച ആശുപത്രി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 2025 ഒക്ടോബറിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫയൽ ഒരു മാസത്തിലേറെ നീട്ടിവെച്ച ശേഷം സർട്ടിഫിക്കറ്റ് അനുവദിക്കാൻ ആദ്യം ₹1.50 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.
തുടർന്ന് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും, പിന്നീട് കെട്ടിടത്തിൽ നിർമിച്ച ഇരുമ്പ് ഗോവണി പെർമിറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിട നമ്പർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി ₹2 ലക്ഷം കൈക്കൂലി ആവശ്യപ്പെടുകയും അതിൽ ₹75,000 ഉടൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതിനെ തുടർന്ന് പരാതിക്കാരൻ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി.യെ സമീപിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറുന്നതിനിടെയാണ് എം.പി. ജോസിനെ കൈയോടെ പിടികൂടിയത്.
പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.





