പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു
പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമായാണ് ഇന്ന് പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.
കാല്‍വരി മൗണ്ട്, പേഴുങ്കണ്ടം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തില്‍, ഇവിടെ വനസംരക്ഷണ സമിതി എത്രയും വേഗം രൂപീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (സി.സി.എഫ്) നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
ആദ്യഘട്ടത്തില്‍ ദിവസേന 100 പേരെ മാത്രമാണ് പ്രവേശിപ്പിക്കുക. സന്ദര്‍ശകരുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഗൈഡ്‌ലൈന്‍സ് പാലിക്കുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.സി.എഫ് വിനോദ് കുമാര്‍ ടി.കെ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി രാജന്‍, അന്നമ്മ ബാബു, ജന്‍സി സ്റ്റീഫന്‍, ദീപ ജോസഫ്, ഷാജി വഴക്കാല, ഐസണ്‍ ജിത്ത്, സന്ധ്യ രാജേഷ്, മനോജ് ടി.ഡി, അരുണ്‍ സേവിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ അനില്‍ കൂവപ്ലാക്കല്‍, റേഞ്ച് ഓഫീസര്‍ ഹരിലാല്‍, ഫാ. ആന്റണി പാലാ പുളിക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിബി ആറക്കാട്ട് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രദേശവാസികളും ചടങ്ങില്‍ പങ്കാളികളായി.






