അടുക്കള ബജറ്റിന് വീണ്ടും തിരിച്ചടി; കുത്തരി വില കുതിച്ചുയരുന്നു
ഇടവേളയ്ക്ക് ശേഷം കുത്തരിയുടെ വിലയിൽ വൻ വർധന. ചില്ലറ വിപണിയിൽ കുത്തരിയുടെ വില കിലോഗ്രാമിന് 60–62 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം വരെ ശരാശരി 52 രൂപയായിരുന്നു വില. ഈ മാസം മാത്രം കിലോയ്ക്ക് 5 മുതൽ 10 രൂപ വരെ വർധനയുണ്ടായി.
നെല്ലുത്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നെല്ലിന്റെ വില വർധിച്ചതാണ് പ്രധാന കാരണം. ആന്ധ്രയിൽ നെല്ലിന് കിലോയ്ക്ക് 32 രൂപയും തമിഴ്നാട്ടിൽ 33 രൂപയും കർണാടകയിൽ 32 രൂപയുമാണ് നിലവിലെ നിരക്ക്. കർണാടകയിൽ വെള്ളക്കുറവ് മൂലം കൃഷിനാശമുണ്ടായതും വില വർധനയ്ക്ക് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
മധ്യകേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചില പ്രധാന കുത്തരി ബ്രാൻഡുകൾ വിപണിയിൽ ലഭ്യതക്കുറവ് നേരിടുന്നതായും വ്യാപാരികൾ പറയുന്നു. മൊത്തവിപണിയിൽ കുത്തുവിളക്ക് അരിക്ക് കിലോയ്ക്ക് 54.50 രൂപയും പവിഴം, നിർമൽ തുടങ്ങിയ ഇനങ്ങൾക്ക് 56.50 രൂപയുമാണ് വില.
അതേസമയം, വെള്ളയരിയുടെ വിലയിൽ നിലവിൽ കാര്യമായ മാറ്റമില്ല. എഫ്‌സിഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കുറഞ്ഞ നിരക്കിൽ അരി ലഭിക്കുന്നതിനാലാണ് വെള്ളയരിയുടെ വില നിയന്ത്രണവിധേയമായിരിക്കുന്നത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങൾ കിലോയ്ക്ക് 42–45 രൂപ നിരക്കിലും പൊന്നിയരി 45 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്.
പായ്ക്കറ്റ് അരിയുടെ വിലയിലും ഗണ്യമായ വർധനയുണ്ട്. രണ്ട് കിലോ പായ്ക്കറ്റിന്റെ എംആർപി 132 രൂപയിൽ നിന്ന് 158 രൂപയായും, അഞ്ച് കിലോ പായ്ക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 443 രൂപയായും, പത്ത് കിലോ പായ്ക്കറ്റിന്റെ വില 690 രൂപയിൽ നിന്ന് 766 രൂപയായും ഉയർന്നു.
പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയിൽ കുത്തരിയുടെ വിലയും ഉയർന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് കൂടുതൽ തിരിച്ചടിയാകുകയാണ്. വെള്ളയരിയുടെ വിലയും വരും ദിവസങ്ങളിൽ വർധിക്കാനിടയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.




