കൊടുങ്ങല്ലൂരിൽ സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. കടലായി കാരുമാത്ര കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ലാബ് അധ്യാപികയായിരുന്ന സുമ പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം അറിഞ്ഞ ശരത്ത് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
തുടർന്ന് ശരത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരങ്ങൾ പ്രകാരം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് ചികിത്സയിലായിരുന്ന സുമയും മരണത്തിന് കീഴടങ്ങി.
കടലായി സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ട് വർഷമായി പുല്ലൂറ്റ് പി.ഡബ്ല്യു.ഡി. ഓഫിസിന് സമീപത്തെ വാടകവീട്ടിലായിരുന്നു താമസം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





