വർഗീയതയെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമം – തുഷാർ വെള്ളാപ്പള്ളി

വർഗീയതയെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമം – തുഷാർ വെള്ളാപ്പള്ളി

അടിമാലി: മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിവരുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ നേതൃയോഗം അടിമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ വർഗീയവാദിയെന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് കേന്ദ്ര നേതൃത്വമെങ്കിലും വ്യക്തമാക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളെയും പട്ടികജാതി വിഭാഗങ്ങളെയും ഉദ്ധരിച്ച് വോട്ട് പിടിക്കുന്ന കോൺഗ്രസിന്റെ പാരമ്പര്യ നയത്തിൽ ഉണ്ടായിരിക്കുന്ന നയവ്യതിയാനം ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ തീവ്ര മത സംഘടനകളുടെ പിന്തുണയോടെ നേടിയ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള യു.ഡി.എഫ് ശ്രമം ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് മുന്നണിയുടെ ജനവിരുദ്ധ ഭരണത്തിനും യു.ഡി.എഫിന്റെ വർഗീയ പ്രീണന നയങ്ങൾക്കുമെതിരായ ജനവിധിയായിരിക്കും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ പ്രവർത്തനങ്ങളും സ്ഥാനാർഥി നിർണയ ചർച്ചകളും നടത്തുന്നതിനായി ചേർന്ന യോഗത്തിൽ മണ്ഡലംതല ചുമതലക്കാരായി ബിനീഷ് കെ. പി. (ഇടുക്കി), സന്തോഷ് തോപ്പിൽ (ദേവികുളം), സന്ദീപ് ഇ. യു. (ഉടുമ്പൻചോല), ബിനോജ് ടി. കെ. (തൊടുപുഴ) എന്നിവരെയും ജില്ലാ മീഡിയ കോ-ഓർഡിനേറ്ററായി പ്രസാദ് വിലങ്ങുപാറയെയും തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതിഷ് പ്രഭ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജ്യോതിസ് പി. എസ്., സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർക്കൊപ്പം മനേഷ് കുടിക്കയത്ത്, പാർഥേശൻ ശശികുമാർ, ബിനീഷ് കെ. പി., സന്തോഷ് തോപ്പിൽ, ബിനോജ് ടി. കെ., പ്രസാദ് വിലങ്ങുപാറ, സിനീഷ് വിജയൻ, ബിനു കുന്നൻ, പി. സി. ബെന്നി തുടങ്ങിയവരും സംസാരിച്ചു.