പീരുമേട് തോട്ടപ്പുര സ്വദേശി സീത (53)യുടെ മരണം കാട്ടാനയുടെ ആക്രമണത്തില്‍ തന്നെയെന്ന് പോലീസ്

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ജൂണ്‍ 12ന് ശബരിമല വനമേഖലയില്‍ ഭർത്താവ് ബിനുവും മക്കളായ ഷാജിമോനും അനുമോനുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ സീതയെ മീൻമുട്ടിയില്‍ എത്തിയപ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് പീരുമേട് താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരണം സംഭവിച്ചതെന്നുമായിരുന്നു ഭർത്താവ് പോലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ താലൂക്കാശുപത്രിയിലെ ഡോക്ടർ മരണം കൊലപാതകമാണെന്നു സംശയം പ്രകടിപ്പിച്ചതോടെയാണ് വിഷയം വിവാദമായത്.
ഇതിനിടെ വനം മന്ത്രി കൊലപാതകങ്ങളെല്ലാം വനംവകുപ്പിന്‍റെ തലയില്‍ കെട്ടിവയ്ക്കേണ്ടന്ന പ്രസ്താവനയും നടത്തി. ഇതിനെ തുടർന്നാണ് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ബിനുവിനെയും മക്കളെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശേധിച്ചു. ആക്രമണം നടന്നതായി പറയുന്ന മീൻമുട്ടിയിലും പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ഇവിടെ കാട്ടാനയുടെ സാന്നിധ്യവും ആനകള്‍ പ്രകോപിതരായതിന്‍റെ ലക്ഷണങ്ങളും ബിനുവിന്‍റെയും മറ്റും കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ അലങ്കോലപ്പെട്ട നിലയിലും പോലീസ് കണ്ടെത്തിയിരുന്നു.
മീൻമുട്ടി ഭാഗത്ത് ബിനുവും സീതയും മക്കളും എത്തിയപ്പോള്‍ കാട്ടാന സീതയെ തുന്പികൈക്കു തട്ടി എറിഞ്ഞതായാണ് ബിനുവിന്‍റെ മൊഴി. പോസ്റ്റ്മോർട്ടത്തില്‍ സീതയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും കഴുത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായും ആനയുടെ ആക്രമണമല്ല മരണകാരണമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തില്‍ സീതയെ ബിനുവും മക്കളും ചേർന്ന് കാട്ടിലൂടെ ചുമന്നുകൊണ്ടുവന്നപ്പോള്‍ കഴുത്തിനും ദേഹത്തും പരിക്കേറ്റതായാണ് പറയുന്നത്.
ഡോക്ടറുടെയും വനം മന്ത്രി ഉള്‍പ്പെടെയുള്ളവരുടെയും പ്രസ്താവനകള്‍ ഉണ്ടായതോടെ 40 ദിവസത്തിലേറെയാണ് ബിനു ഭാര്യാഘാതകനാണെന്ന സംശയമുനയില്‍ കഴിഞ്ഞത്.പോലീസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേല്‍ ഉദ്യോഗസ്ഥർക്കു കൈമാറിയതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പാർട്ട് കോടതിയില്‍ സമർപ്പിക്കുമെന്നും പോലീസ്‌അറിയിച്ചു.