നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി
അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
ഇടുക്കി : അടിമയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാർത്ഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മുപ്പതിലധികം വിദ്യാർത്ഥികളുമായി മടങ്ങുമ്പോഴായിരുന്നു സംഭവം.
ഉടുമ്പൻചോല രണ്ടാംമൈൽ റോഡിലെ ദേശീയം പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപത്താണ് അപകടം ഉണ്ടായത്. ഇടിച്ചുകയറ്റത്തിൽ വൈദ്യുതി തൂണും തകർന്നു.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ തുടരുന്നു.





