പൂപ്പാറയിൽ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു

പൂപ്പാറയിൽ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു

പന്നിയാർ പുഴയുടെ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ചിരുന്ന കടകളും വീടുകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടികൾ ഇന്നലെയും തുടർന്നു. അഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്.

ഭൂരിഭാഗം കെട്ടിട ഉടമകളും പുനരുപയോഗിക്കാവുന്ന സാധനസാമഗ്രികൾ നേരത്തെ തന്നെ എടുത്തുമാറ്റിയിരുന്നു. ശേഷിച്ച അവശിഷ്ടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.

പുഴ പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്. തുടർന്ന് 2024 ഫെബ്രുവരി 7ന് കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. 56 കടകൾ അന്ന് സീൽ ചെയ്തിരുന്നെങ്കിലും 29 വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.

ഹൈക്കോടതി വിധിക്കെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ നിർബന്ധിതമായതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. നിരവധി തവണ സ്വമേധയാ ഒഴിയാൻ അവസരം നൽകിയ ശേഷമാണ് വീടുകൾ ഉൾപ്പെടെ പൊളിച്ചുനീക്കിയത്.

ഒഴിപ്പിക്കപ്പെട്ടവരിൽ 17 കുടുംബങ്ങൾക്കാണ് സ്വന്തമായി മറ്റൊരു ഭൂമിയോ വീടോ ഇല്ലാത്തത്. ഇവരുടെ പുനരധിവാസം ആറുമാസത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രണ്ട് കുടുംബങ്ങൾക്ക് മുമ്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് താത്കാലിക താമസ സൗകര്യമായി സ്വകാര്യ തേയിലക്കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ലഭ്യമാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.