കഞ്ഞിക്കുഴി വാകച്ചുവടിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
ഇടുക്കി: പുലിയിറങ്ങിയെന്ന അഭ്യൂഹം നിലനിൽക്കുന്ന കഞ്ഞിക്കുഴി വാകച്ചുവട് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. നഗരപാറ റേഞ്ചിലെ വനപാലകരാണ് ക്യാമറ സ്ഥാപിച്ചത്.
ചൊവ്വാഴ്ച പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിന്ന് വളർത്തുമൃഗങ്ങൾ കാണാതായതും പുലി ആക്രമണമാകാമെന്ന സംശയം ശക്തമാക്കിയിരുന്നു.
ഇന്നലെ കഞ്ഞിക്കുഴി മേഖലയിൽ കൂട്ടിലടച്ചിരുന്ന ഒരു വളർത്തു നായയെ പുലി ആക്രമിച്ചതായും നാട്ടുകാർ പറയുന്നു.
കാർഷിക മേഖലയായ വാകച്ചുവട്ടിൽ പുലി ഇറങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കൃഷിയിടങ്ങളിലേക്കിറങ്ങാൻ പോലും ഭയമാണെന്നും ജനങ്ങൾ പറയുന്നു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.





