ആനച്ചാൽ ക്ഷേത്ര മോഷണം : പ്രതി പിടിയിൽ
ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഓഫിസിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. ഇടുക്കി തങ്കമണി മരിയാപുരം നിരവത്ത് ഹൗസിൽ താമസിക്കുന്ന ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണൻ (48) ആണ് പീരുമേട് ടൗണിൽ നിന്ന് പിടിയിലായത്.
പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാർച്ച് 21-ന് ശിക്ഷ പൂർത്തിയാക്കി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂന്നാറിലും ആനച്ചാലിലും എത്തി, ക്ഷേത്രത്തിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് കമ്പം, തേനി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി സഞ്ചരിച്ച ഇയാളെ മോഷണത്തിന് ആറാം ദിവസം പീരുമേട്ടിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് വിവരം പ്രചരിപ്പിച്ചതിലൂടെ നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.






