മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ. ശശീന്ദ്രൻ
തൊടുപുഴ: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ്, ഫോറസ്റ്റ് വിജിലൻസ് റേഞ്ച് ഓഫീസ് മന്ദിരം, ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലയായ ഇടുക്കിയിൽ വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഒമ്പത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും നാല് റാപ്പിഡ് റെസ്പോൺസ് ടീമുകളും ഒമ്പത് ഇന്റേണൽ റാപ്പിഡ് റെസ്പോൺസ് ടീമുകളും പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.
മൂന്നാർ, മറയൂർ, മാങ്കുളം മേഖലകളിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്നാർ പ്രദേശത്ത് പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടവെട്ടി നഗരവനത്തിന് സമീപം നടന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സോഷ്യൽ ഫോറസ്ട്രി സെൻട്രൽ റീജൺ സി.സി.എഫ് പി.കെ. ജയകുമാർ ശർമ്മ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, കോതമംഗലം ഡി.എഫ്.ഒ കെ.ആർ. സൂരജ് ബെൻ, കോതമംഗലം ഫോറസ്റ്റ് വിജിലൻസ് ഡിവിഷൻ ഡി.എഫ്.ഒ എസ്. മണി എന്നിവർ സംസാരിച്ചു.






