ഇടമലക്കുടി റേഷന്‍ ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ഇടമലക്കുടി റേഷന്‍ ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉണ്ടായ റേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ കര്‍ശന നടപടി. വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടമലക്കുടിയില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 65 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.

റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ വീഴ്‌ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2024 മുതല്‍ നടന്ന റേഷന്‍ കൊള്ള സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ജിനു സ്‌കറിയ ഉമ്മന്‍ ഇടമലക്കുടിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ദേവികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗിരിജന്‍ സര്‍വീസ് സഹകരണ സൊസൈറ്റിയാണ് ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത്. സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.