മുന്നൂറിലേക്ക് കുതിച്ച റബർവില താഴോട്ട്; കർഷകർ വീണ്ടും നിരാശയിൽ
കോട്ടയം: മുന്നൂറ് രൂപയിലേക്ക് അടുത്തെത്തിയ റബർവില താഴേക്ക് പോയതോടെ കർഷകർ വീണ്ടും ആശങ്കയിൽ. കോട്ടയത്ത് ആർ.എസ്.എസ്. 4ന് കിലോയ്ക്ക് 275 രൂപയും ആർ.എസ്.എസ്. 5ന് 271 രൂപയുമാണ് നിലവിലെ വില. വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്നുവെന്നത് മാത്രമാണ് കർഷകർക്ക് ആശ്വാസം.
വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ മഴക്കാലത്തിന് മുമ്പുതന്നെ പല കർഷകരും റെയിൻ ഗാർഡിംഗും റബർ ടാപ്പിംഗും ആരംഭിച്ചിരുന്നു. എന്നാൽ വില പെട്ടെന്ന് താഴ്ന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. റബർവില 250 രൂപയ്ക്ക് താഴെയെത്തിയാൽ മാത്രമേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുകയുള്ളൂ.
വിലയിടിവിന് പിന്നിൽ ടയർ കമ്പനികളുടെ തന്ത്രമെന്ന് വ്യാപാരികൾ
ടയർ കമ്പനികളുടെ ഇടപെടലാണ് പെട്ടെന്നുണ്ടായ വിലയിടിവിന് പിന്നിലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ റബറിന് വില ഉയർന്നുനിൽക്കുന്നതിനാൽ ടയർ കമ്പനികൾക്ക് സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നുണ്ട്.
ഇറക്കുമതി നികുതി, കപ്പൽക്കൂലി തുടങ്ങിയ ചെലവുകൾ ഉൾപ്പെടെ ഒരു കിലോ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കുറഞ്ഞത് 290 രൂപയെങ്കിലും ചെലവാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിലയും ഈ നിലവാരത്തിലെത്തിയാൽ കമ്പനികളുടെ ലാഭം കുറയുമെന്ന കണക്കുകൂട്ടലിലാണ് വിപണിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന് വില കുറയ്ക്കാനുള്ള നീക്കം ഉണ്ടായതെന്നാണ് വ്യാപാരികളുടെ ആരോപണം.
ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാനില്ല
റബർവില ഉയർന്നതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ആവശ്യകതയും വർധിച്ചു. വലിയ തോട്ടങ്ങളിൽ സ്ഥിരം തൊഴിലാളികളുള്ളതിനാൽ വിലയിടിവും തൊഴിലാളിക്ഷാമവും വലിയ തോതിൽ ബാധിക്കുന്നില്ല. എന്നാൽ ചെറുകിട, ഇടത്തരം തോട്ടമുടമകളാണ് പ്രതിസന്ധിയിലായത്.
സ്ഥിരമായി ടാപ്പിംഗ് ജോലിക്ക് പോയിരുന്ന തൊഴിലാളികളിൽ പലരും ഇപ്പോൾ വലിയ തോട്ടങ്ങളിലാണ് ജോലി ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന ദിവസക്കൂലി രീതിക്ക് പകരം വരുമാനം പങ്കിട്ടെടുക്കുന്ന രീതിയും വ്യാപകമാകുകയാണ്.
തൊഴിലാളികളെ ലഭിക്കാത്തതിനാൽ പല ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് മുടങ്ങുന്ന സാഹചര്യമാണ്. നിലവിൽ ഉടമകൾ തന്നെ നേരിട്ട് ടാപ്പിംഗ് നടത്തുന്ന ചെറുകിട തോട്ടങ്ങളാണ് കൂടുതലായി സജീവമായിട്ടുള്ളത്.





